---
title: "കടം വാങ്ങിയ ആറ് ലക്ഷത്തിനു തിരികെ നൽകിയത് 40 ലക്ഷം; പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വ്യാപാരി ജീവനൊടുക്കി "
english_title: "Businessman commits suicide after repaying Rs 40 lakh for Rs 6 lakh borrowed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/321992/Businessman commits suicide after repaying Rs 40 lakh for Rs 6 lakh borrowed"
published_at: "2025-10-22T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9031272117_1000369609.jpg"
keywords: []
---

# കടം വാങ്ങിയ ആറ് ലക്ഷത്തിനു തിരികെ നൽകിയത് 40 ലക്ഷം; പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വ്യാപാരി ജീവനൊടുക്കി 

> **Lead Summary:** തൃശൂർ: കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് മരിച്ചത്.

## Article Content

തൃശൂർ: കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് മരിച്ചത്.

കൊള്ളപലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി കുറിപ്പ് എഴുതിവെച്ച ശേഷമാണ് മുസ്‌ഫ ജീവനൊടുക്കിയത്. പലിശക്കാരിൽ നിന്ന് കടുത്ത പീഡനം നേരിട്ടിരുന്നതായും പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും മുസ്‌തഫയുടെ ബന്ധുക്കൾ ആരോപിച്ചു.

ഈ മാസം 10 നാണ് മുസ്‌തഫ ജീവനൊടുക്കിയത്. പ്രഫ്ലേഷ്, കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തിയതായാണ് മരിക്കും മുൻപ് മുസ്തഫ എഴുതിയ കുറിപ്പിൽ പറയുന്നത്. 20 ശതമാനം പലിശയ്ക്ക് ആറ് ലക്ഷം രൂപയാണ് മുസ്തഫ പലിശക്കാരിൽ നിന്ന് വാങ്ങിയത്.

ഇതിന് 40 ലക്ഷത്തോളം രൂപ മുസ്‌തഫയിൽ നിന്ന് പലിശക്കാർ തിരിച്ചുവാങ്ങിയിരുന്നു. എന്നിട്ടും ഭീഷണി തുടരുകയായിരുന്നെന്ന് കുടുംബം പറയുന്നു. മുസ്‌തഫയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും കൊള്ള പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു.

കച്ചവട സ്ഥാപനത്തിൽ കയറി പലിശക്കാർ പലവട്ടം പണം എടുത്തുകൊണ്ടു പോയി. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മർദിച്ചുവെന്നും മുസ്‌തഫയുടെ മകൻ ഷിയാസും അനുജൻ ഹക്കീമും പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/321992/Businessman commits suicide after repaying Rs 40 lakh for Rs 6 lakh borrowed)